ഇനി ജീവിതം ഈ വലിയ വീട്ടിന്റെ അടുക്കളയിലും അകത്തളങ്ങളിലും കിടന്നു
പിടയാനാകും വിധി !!വെണ്ണിലാവിനെ മറച്ചു നീങ്ങുന്ന കാർമേഘം നോക്കി അവൾ നെടുവീർപ്പിട്ടു.തന്റെ
സ്വപ്നങ്ങൾ ഇവിടെ അവസാനിച്ചു..
മണവാട്ടിയെ മാറോടണക്കാൻ കൊതിച്ചു വന്ന കൈകൾ
അവൾ തട്ടി മാറ്റി.
"എന്താ ഉമ്മു അനക്ക് എന്നെ
ഇഷ്ടായില്ലേ ?"
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ,തട്ടത്തിന്റെ തലപ്പ് കൊണ്ട്
കരഞ്ഞു കലങ്ങിയ കണ്ണുകൾ മറച്ചു പിടിച്ചു.
അബ്ദു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.പുതുമണവാട്ടിക്കു ആദ്യ
രാത്രിയിൽ ഉണ്ടാകേണ്ട ഭയവും നാണവും ഒന്നും ആ മുഖത്തില്ല.കണ്ണുകളിൽ
പ്രണയമോ,ചുണ്ടുകളിൽ നനുത്ത പുഞ്ചിരിയോ ഇല്ല.
പക്ഷെ അവളുടെ സൌന്ദര്യം!!പതിനാറിൽ കുളിച്ചു നില്ക്കുന്ന
ചന്ദ്രകാന്തം പോലെ!!അത് അയാളുടെ മനം മയക്കി.
" ന്റെ അബ്ദു !പെണ്ണിന്റെ മൊജജു അറബിക്കഥയിലെ ഹൂറി യെ പോലെ തന്നെ!! " ഉമ്മ
ആദ്യമായി ഉമ്മുനെ കണ്ടിട്ട് വന്നപ്പോ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു. നിക്കാഹിന്റെ അന്നാണ്
അവർ പരസ്പരം കാണുന്നത്.ഉപ്പാന്റെ വാക്കിന് എതിര് പറയാൻ പറ്റില്ലാലോ.ന്നാലും അവര്
കണ്ടുപിടിച്ച മണവാട്ടിയെ അബ്ദുവിന് ഇഷ്ടപ്പെടാതിരിക്കാൻ
കഴിഞ്ഞില്ല.
ആ തുടുത്ത കവിളത്ത് ഒന്ന് തൊട്ടു നോക്കണം
എന്നുണ്ട്.പക്ഷെ..ചൂണ്ടയിൽ കുടുങ്ങാത്ത വരാലിനെ പോലെ അവൾ കുതറി മാറി.പതിനാറിന്റെ
പക്വത ഇല്ലായ്മയായി അത് കാണാൻ അയാളുടെ നല്ല മനസ്സിന് കഴിഞ്ഞു.
" ജ്ജ് കെടന്നോ ഉമ്മു..അന്റെ മുഖത്ത് നല്ല ക്ഷീനണ്ട്
"..
ആ വാക്കുകൾ അവളെ തെല്ലൊന്ന് ആശ്വസിപ്പിച്ചു..
ഭംഗിയായി അലങ്കരിച്ച
ആ കട്ടിലിന്റെ ഒരറ്റത്ത് ശാന്തനായി ഉറങ്ങുന്ന അബ്ദുനെ മിഴിച്ചു നോക്കി അവൾ
കിടന്നു.വെളുത്ത നിറം..പൌരുഷം ഉള്ള്ള മുഖം.ഒത്ത ശരീരം.
കല്യാണ ആലോചനയുമായി
വന്ന സല്മത്തായ്യുടെ വാക്കുകൾ അവൾ ഓർത്തു."ഹസ്സൻ മുസ്സളിയരുടെ ഒറ്റ മോനാ..നമ്മടെ
ഉമ്മുന്റെ ഭാഗ്യം .അങ്ങാടില് മീങ്കച്ചോടം!!..പോരാത്തതിനു വലിയ
വീടും പിടിപ്പതു പറമ്പും ... ഒക്കെ ഓനാ.പിന്നെ പത്തു പതിനഞ്ചു വയസ്സിന്റെ
പ്രായ വ്യത്യസം ..അത്….ഓനെ കണ്ട
തൊനുലാന്നു."
തങ്ങളുടെ ദാരിദ്രവും വിഷമങ്ങളും ഒക്കെ അറിഞ്ഞു വന്ന ഒരു ബന്ധം ആയതിനാൽ
ഉമ്മുനെക്കാൾ പതിനഞ്ചു വസ്സിന്റെ പ്രായ വ്യത്യസം ചെക്കനുന്ടെന്നത് അവിടെ
അപ്രസക്തമായി മാറി.
ഉപ്പയോട് കെഞ്ചി പറഞ്ഞതാ
ഇപോ കല്യാണം വേണ്ടാന്ന്.പത്താം ക്ലാസ്സ് പരീക്ഷക്ക് സ്കൂൾ ടോപ്
ആയപ്പോ എല്ലാ മാഷുമാരും ടീചെര്മാരും പറഞ്ഞതാ ഉമ്മുനു വെല്യ ഭാവിയുണ്ടെന്നു. ഹുമ്മ്
..അവൾ നെടുവീര്പ്പിട്ടു.
ഉമ്മുനു ഉറങ്ങാൻ കഴിഞില്ല.അവൾ തന്റെ വീടും സ്കൂളും
കൂട്ടുകാരെയുമൊക്കെ ഓർത്തു കിടന്നു.
തൃക്കുളം സ്കൂളിൽ ഹൈ സ്കൂൾ വരെ ഓടിട്ട ഒറ്റ നില
കെട്ടിടങ്ങളാണ്.മൈതാനത്തിന്റെ കിഴക്ക്കെ വശത്ത് കൂന്താലി പുല്ലു
നിറഞ്ഞു കിടക്കുന്ന ഭാഗത്താണ് നാലു നിലകൾ ഉള്ള ഹയർ സെക്കന്ററി ബ്ലോക്ക്
.സയൻസ് ഗ്രൂപ്പ് പഠിക്കുന്ന
ലച്ചുന്റെ ചേച്ചിയെ കാണാൻ ഒറ്റ തവണ മാത്രേ അവടെ പോയിട്ടുള്ളൂ. എന്താ അവടെ
ചേച്ചിമാരുടെ ഒരു ഗമ.അപ്പൊ മനസ്സില് കണക്കു കൂട്ടിയതാ അടുത്ത കൊല്ലം താനും അവടെ
ഉണ്ടാകുമെന്ന്.ന്നിട്ട് ഇപ്പൊ എവടെ എത്തി?അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
മിനി ടീച്ചർ അന്ന് എല്ലാര്ടെയും അമ്ബിഷ്യൻ
ചോദിച്ചപ്പോ ഉമ്മുനു പറയാൻ തൊനീതു ഡോക്ടർ ആകണം എന്നയിരുന്ന്നു.കാരണം
ഉണ്ട് ഉപ്പക്ക്ക് ദീനം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയ
ദിവസം അവൾക്കു മറക്കാൻ കഴിയില്ല. ഒരു പുല്കൊടിയുടെ വില പോലും ഇല്ലെന്നു
തോന്നി പോകുന്ന ദിനങ്ങൾ ആയിരുന്ന്നു അതൊക്കെ .കൈമണി കിട്ടാതെ ഉപ്പാനെ നോക്കാൻ ഒരു
ഡോക്ടർ മാരും വന്നില്ല..ആശുപത്രി വരാന്തയിൽ ഉമ്മാനേം കെട്ടിപിടിച്ചു ,വെറും
നിലത്തു വിറങ്ങലിച്ചു കിടക്കുന്ന ഉപ്പാനെ നോക്കി താനും താത്തമാരും ഉറങ്ങാതെ
കരഞ്ഞ് കഴിചുകൂട്ടിയ ദിനങ്ങൾ മറക്കാൻ ഒരിക്കലും കഴിയുല.അന്ന് മനസ്സില്
തീരുമാനിച്ചതാ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടർ ആകണം.ആ ലക്ഷ്യം മുന്
നിർത്തി ആണ് ഉറക്കം അളച്ചു പഠിച്ചത്.ഒക്കെ വെറുതെ ആയി.
ഉമ്രു ഇത്താത്തയെ
പതിനഞ്ചു വയസ്സിൽ കെട്ടിച്ചു.ഇപ്പൊ 3 മക്കളും ഉണ്ട്.ഇക്കാക്ക മുഴു
ക്കുടിയനാണ്.കുടിച്ചു വന്നു ഇതതെം മക്കളേം തല്ലും.പീഡനം സഹിക്കാൻ വയ്യാതെ വരുമ്പോ
ഇത്താത്ത മക്കളേം കൂട്ടി വീട്ടിലേക്കു പോരും.രണ്ടീസം കഴിഞ്ഞ ഇക്കാക്ക
പിന്നേം വന്നു കൂട്ടിട്ടു പോകും.പാവം ഇത്താത്ത!!
ഉമൈറ
ഇത്താത്തയെയും പതിനാറു വയസ്സിൽ കെട്ടിച്ചു വിട്ടു.ഒരു കൊല്ലം
കഴിയും മുന്നേ മൊഴി ചൊല്ലി.ഇത്താതക്ക് പിന്നെ കൊറച്ചു കാലം മിണ്ടാട്ടം
ഉണ്ടായിരുന്നില്ല.പിന്നെ ചികിത്സിച്ചു ഒക്കെ ശരിയാക്കി . ഇപ്പൊ ഇത്തതന്റെ
പ്രായം ഉള്ള മക്കളുള്ള ഒരാൾടെ ബീവിയായി കഴിയുന്നു. കഷ്ടം !!ഇതൊക്കെ കണ്ടിട്ടും
കേട്ടിട്ടും ഉപ്പ എന്നെയും വിവാഹജീവിതം എന്ന നരകത്തിലേക്ക് തള്ളി വിടുമെന്ന്
ഒരിക്കലും കരുതിയില്ല.
ബാലൻ മാഷും അന്ന് ഉപ്പയോട്
പറഞ്ഞു" ഉമ്മു നല്ല മിടുക്കി കുട്ടി ആണ്..അവള്ക്ക് ഒരു നല്ല ഭാവി ഉണ്ട്.ഇപോ
അവള്ക്ക് വേണ്ടത് വിദ്യാഭ്യാസം ആണ്..വിവാഹമല്ല.."
ഉപ്പാക്ക്
കണ്ണടക്കും മുമ്പ് ഉമ്മുന്റെം നിക്കാഹു കാണണം എന്ന പിടി വാശി .. ഒടുവിൽ അങ്ങനെ
തന്നെ സംഭവിച്ചു. 2 ഇതാതമാരെയും പോലെ പതിനാറാം വയസ്സിൽ ഉമ്മുകുൽസു പുതു മണവാട്ടി
ആയി.
ഇന്നലെ വരെ ഉമ്മാന്റെ ചൂട് പറ്റി ഉറങ്ങിയിരുന്ന വീടിലെ കൊച്ചു കുട്ടി
ആയിരുന്നു താൻ..എന്നാൽ ഇനി ഉത്തരവാദിത്തം ഏറെ ഉള്ള ഒരു ഭാര്യയാണ്.അവൾ
മനസ്സിനെ പറഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"കതകിന്റെ മറവിൽ നിന്ന് മാത്രേ ആണുങ്ങളോട് സംസാരിക്കാൻ
പാടൂ..വെളുപ്പിന് എണീറ്റ് അടുക്കളയില കേറണം..അവടുത്തെ ഉമ്മാടെ കൂടെ
നിക്കണം.അബ്ദുണ് വേണ്ടതൊക്കെ ചയ്തു കൊടുക്കണം.." തന്റെ ഉമ്മാടെ ഉപദേശങ്ങൾ
ഓർത്തു അവൾ അടുക്കളയിലേക്കു ചെന്നു.
കോഴിയുടേയും ആട്ടിന്റെയും ഇറച്ചി കഴുകി
വൃത്തിയാക്കുന്ന തിരക്കിലായിരുന്നു
അബ്ദുന്റെ ഉമ്മ.
"ആ ഉമ്മു..യ്യ് നേരത്തെ എണീറ്റോ.."
അവൾ മനസ്സില്ല മനസ്സോടെ ഒന്ന് ചിരിച്ചു.
" അനക്ക് നെയ്ച്ചോറും കോഴിക്കരിയും ബെക്കാൻ
അറിയോ?.അബ്ദുണ് നെയ്ച്ചൊരു ജീവനാ." അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി.
"ബക്കം ഒക്കെ പഠിച്ചോ..ന്നിട്ട് ബേണം അന്നേ അടുക്കള എപ്പിച്ചു
ഞമക്കു ഒന്ന് ബിശ്രമിക്കാൻ.." അവർ വെളുങ്ങനെ ചിരിച്ചു.
ആ വലിയ അടുക്കളയിൽ അവൾ ചുറ്റും
കണ്ണോടിച്ചു..ഇനി ഇതായിരിക്കും തന്റെ ലോകം.പഠിക്കാൻ മോഹിച്ച കീറലും തുന്നിചേർക്കലും
മുറിക്കലും ഒക്കെ ഇനി അടുക്കളയിലെ ഇറചിയിലും പച്ചക്കറിയിലും ഒക്കെ പരീക്ഷിച്
സമാധാനിക്കാം.
*********
സ്കൂൾ യുണിഫോം ധരിച്ച രണ്ടു പേര് കടന്ന്നു പോകുന്നത് കണ്ടു ഉമ്മു
വണ്ടി നിർത്താൻ ബഹളം കൂട്ടി.അബ്ദു കാർ നിർത്തി.ഉമ്മു ദ്രിതിയിൽ ഡോർ തുറന്നു
ഇറങ്ങി.
'ലച്ചു,മാളു ..നിക്ക് "
" ടി അതാ ഉമ്മു..അനക്ക് സുഖാണോ? യ്യ് വിരുന്നിനു വന്നതാ
?"
"ഉം ഇങ്ങൾ സ്കൂൾ ക്കാ? "
"ഞങ്ങള് തൃക്കുളം സ്കൂൾ ഇൽ പള്സ് ടു നു ചെർനു.സയൻസ്
ഗ്രൂപ്പിൽ ... നീ ഇനി പഠിക്കുന്നില്ല?”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു.
"മാഷ് മാരും ടീച്ചർ മാരും നിന്നേ പറ്റി ചോദിക്കാറുണ്ട് .."
'ഉം.സയൻസ് ഗ്രൂപ്പ് എങ്ങനെ ?കടുപ്പം ണ്ടോ? " ഉമ്മുന്റെ കണ്ണുകളിൽ
ആകാംഷ പരന്നു.
"നല്ല കടുപ്പമാ മോളെ ..പ്രാക്ടികളും റെക്കോർഡ് എഴുത്തും
ഒക്കെ കൂടി ഒരു പാടുണ്ട് പഠിക്കാൻ. അടുത്ത കൊല്ലം തവളയെ കീറനും ഉണ്ടുന്നു
കെക്കുണ്ട്"അവർ ചിരിച്ചു
അവളുടെ ഉള്ളു നീറി.
"പിന്നെ എന്തൊക്കെ സ്കൂളിൽ വിശേഷം ?"
" ആ പിന്നെ നിന്റെ പോരകെ നടക്കുമായിരുന്ന ആ പിഷാരടി
മാഷിന്റെ ചെക്കനില്ലേ…. അവനിപ്പോ നിരാശ
കാമുകനായി നടകുന്നുനു കേട്ടു" അത് കേട്ടപ്പോൾ അവള്ക്ക് ചിരി വന്നു.
കൂട്ടുകാരികളുടെ കിന്നാരം പറച്ചിൽ കേട്ടു അബ്ദു കുറച്ചു നേരം
ഇരുന്നു..പിന്നെ സഹികേട്ടു പുറത്തേക്കിറങ്ങി
"ഉമ്മു..നേരം വൈകുന്നു."
"ടി നിന്റെ ആള് വിളിക്കുന്നു.അടിപൊളി ആണ് കേട്ടോ.'
" പക്ഷെ ലേശം പ്രായ വ്യത്യാസം തോനുനുണ്ട്' " ഒരുവൾ പറഞ്ഞു
"പോടീ ഉമ്മുനു ചേരും. പാവാണോടീ?"
ഉമ്മു ഒന്നും മിണ്ടാതെ നാണിച്ചു നിന്നു
ഒരു കൂട്ട ചിരി മുഴങ്ങി .
" ന്തായിർന്നു ഉമ്മു പണ്ട് നിന്റെ വീര വാദം..ജോലി കിട്ടിട്ടെ
കെട്ടുള്ളു..ഒരു പരിചയവും ഇല്ലാത്ത ആളെ എങ്ങനെ കെട്ടും? അതോണ്ട് പ്രേമിച്ചേ
കേട്ടു"
അവൾ പതുക്കെ പറയാൻ ലച്ചുനോട് ആഗ്യം കാട്ടി.
"പിന്നെ കാണാം..ഇപ്പൊ
പോട്ടെ .."
കൂട്ടുകാരികളോട് യാത്ര പറഞു അവൾ കാറിൽ കയറി.
"എന്തായിർന്നു കൂട്ടുകാരോട് വാചകം അടി..എന്നോട് മാത്രം
കോപം. ഹുമ്മ് " അബ്ദുവിന്റെ പരിഭവം പറച്ചിൽ അവൾ
കേട്ടില്ല .അവളുടെ മനസ് മുഴുവൻ സ്കൂളിൽ ആയിരുന്നു .
............
ദിവസങ്ങൾക്ക് ശേഷം ഉമ്മയും
ഉപ്പയെയും കണ്ടപ്പോ അവൾ സന്തോഷത്താൽ വിങ്ങി പൊട്ടി..
സല്ക്കാര വേളയിലാണ് അബ്ദു അത് ശ്രദ്ധിച്ചത്.ചുമരിലെ ആ പഴയ തടി
അലമാരയിൽ നിറയെ പല വലുപ്പത്തിലും ഉള്ള ട്രോഫികൾ.
'ഇതൊക്കെ .??." അയാൾ വിരൽ ചൂണ്ടി .
മറുപടി പറഞ്ഞത് ഉമ്മുന്റെ ഉമ്മയാണ് .
" ഇതൊകെ ഉമ്മുനു സ്ചൂളിന്നു കിട്ടീതാ.പഠിത്തത്തിലും പാട്ടിനും
ദാന്സിനും ഒക്കെ പഷ്ട് മാർക്കാ ഒള്ക്ക്. പത്താം ക്ലാസ്സില്
സ്കള്ളിലെക്കും വച്ച് മുന്നില് ഓലയിരുന്നു.അതിനു കിട്ടീത ഇ
വലുത്." അവ്ടെയുണ്ടയിരുന്നതിൽ ഏറ്റവും വലുത് അവർ ചൂണ്ടി കാട്ടി.
അബ്ദു അത്ഭുടതോടെ ഉമ്മുനെ നോക്കി. നിസംഗ മനോഭാവത്തിൽ അവൾ എന്തോ
ഓർത്തു ഇരുന്നു.
അബ്ദു പുറത്തു ഉപ്പയോട് വർത്താനം പറഞ്ഞിരിക്കുന്ന നേരം ഉമ്മു
ഉമ്മാന്റെ അടുത്ത് വന്ന് സ്വകാര്യമായി പറഞ്ഞു.
' ഉമ്മ ..ങ്ങലോന്നു ചോദിക്ക്..ന്നെ പഠിക്കാൻ വിടുമോന്നു .."
" ന്താണ് ഉമ്മു യ്യ് പറേണത് .മൊയലിയാര് അതൊന്നും സമ്മതിക്കൂല.മോയലിയരെ
അനക്ക് അറിയില്ല.അനക്ക് അവടെ ഒരു കൊരവും വരില്ല.അബ്ദു നല്ലൊനാ.വല്യോരുടെ കിസ്മത്
ന്റെ ഉമ്മുനു വരുത്തല്ലേ പടച്ചോനെ.."
ശരിയാണ് തനിക്കു അവിടെ ഒരു കുറവും ഇല്ല.ഉണ്ണാനും ഉടുക്കാനും
വേണ്ടുവോളം കിട്ടുന്നുണ്ട്.പണ്ട് കഞ്ഞി കഴിയുമ്പോൾ കപ്പ പുഴുങ്ങി ഉമ്മയും താനും
വിശപ്പടക്കിയിരുന്നു.ഇത്താത്ത മാരുടെ പഴയ കുപ്പായങ്ങൾ ഉമ്മ തുന്നി കൂട്ടി തരുമായിരുന്നു.അന്നൊക്കെ
പുതിയ കുപായം ഇടാൻ എത്ര കൊതിച്ചതാണ്.ദാരിദ്രം കണ്ടു വളര്ന്നതുകൊണ്ടാകും എന്തൊക്കെയോ
നേടണമെന്ന് വാശി ഉണ്ടായത് .
തിരിച്ചു
പോകുമ്പോൾ അബ്ദു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.നിരാശ നിഴലിക്കുന്ന ആ മുഖം
അയാളെ വല്ലാതെ അലട്ടി.
'ഉമ്മു അനക്ക് എന്നോട് എന്ടെലും പറയാനുണ്ട?"അവൾ മിണ്ടിയില്ല.
"അനക്ക് കൂട്ടുകരികലോടോപം ഇനീം പടിക്കനംനു മോഹം ഉണ്ടല്ലേ
"
ഊതി വീർപ്പിച്ച ബലൂൺപോലെയുള്ള അവളുടെ മുഖത്ത് നനുത്ത പുഞ്ചിരി വിടർന്നു.
‘ഇതെങ്ങനെ മനസ്സിലായി’ എന്ന ഭാവത്തിൽ അവൾ അയാളെ നോക്കി.
"അനക്ക് പടിക്കനങ്കിൽ ജ് പോയ്കോ.അന്റെ പൂതി തീരുവോളം ജ്
പഠിക്കണം. ഞമ്മളന്നെ പഠിപിക്കും..പഷെങ്കില് വല്യ ആളാകുംബം ജ് മീൻ വിറ്റ് നടക്കണ
ഞമ്മളെ ബിട്ട് പോകല്ല്ട്ടാ“ “ “
ഉമ്മുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒന്നും പറയാതെ അയാൾ തന്നെ മനസ്സിലാക്കി..അവൾക്കു അബ്ദുനോട് ആദരവു
തോന്നി. അവൾ അബ്ദുവിന്റെ തോളിലേക്കു ചാഞ്ഞ് വിങ്ങി പൊട്ടി
ഇടവഴി തിരിഞ്ഞ് കാർ ത്രിക്കുളം സ്കൂൾ എന്ന ബോർഡ് ലക്ഷ്യമാക്കി
നീങ്ങി. പാവപ്പെട്ടവരുടെ ഡോക്ടരാകാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ പുത്തൻ പ്രതീക്ഷകളോടെ
ഉമ്മു ഒരു പുതിയ ജീവിതത്തിലേക്കും…….
**************

പ്രത്യാശയിൽ അവസാനിക്കുന്ന ഒരു കൊച്ചു കഥ...കൊള്ളാം..
ReplyDeleteകൊള്ളാം...
ReplyDeleteമുസ്ലീം സമുദായത്തിലെ ഒരു തിന്മയെയും അതോടൊപ്പം അതിലെ നന്മയുള്ള മനുഷ്യരുടെ ഹൃദയവിശാലതയെയും സമന്വയിപ്പിക്കുന്ന ഒരു കൊച്ചു കഥ. ഈ കഴിവ് വികസിപ്പിക്കുക. വീണ്ടും എഴുതുക. ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ReplyDeleteഓർക്കുക. എഴുതാതുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. അത് ദൈവത്തിന്റെ വരദാനമാണ്. നഷ്ടമാക്കരുതേ......